Latest Movie :
Home » » സിനിമ- ജീവിതംപോലെ തോന്നിപ്പിച്ച് പണമുണ്ടാക്കുന്ന കലയുടെ പേര്

സിനിമ- ജീവിതംപോലെ തോന്നിപ്പിച്ച് പണമുണ്ടാക്കുന്ന കലയുടെ പേര്

{[['']]}
ഹൈദരാബാദ്- വിജയവാഡ വഴി പോകുമ്പോഴാണ് അനാജ്പുര്‍ എന്ന സ്ഥലം. അവിടെയെത്തുമ്പോള്‍ ആറുതൂണുകളിലായി ഒരു പേര് ഉയര്‍ന്നുനില്ക്കുന്നതുകാണാം. ഹൈദരാബാദ് നഗരത്തെ സൃഷ്ടിച്ച നൈസാമിനോളം തോള്‍പ്പൊക്കം നേടിയ ഒരു സിനിമാക്കാരന്റെ പേരാണത്. സിനിമാക്കാര്‍ക്കുവേണ്ടി അതിഗംഭീരമായ ഒരു സങ്കല്പനഗരം നിര്‍മിച്ച ആള്‍ - റാമോജി റാവു.ആകാശംതൊടുന്ന അദ്ഭുതക്കാഴ്ചകള്‍ നിരയിട്ടുനില്ക്കുന്ന ആ നഗരത്തിന്റെ കവാടം കടന്ന് അകത്തെത്തി.

ഈ നഗരത്തിന്റെ ഒരോ മൂലയും നമ്മള്‍ പലവട്ടം കണ്ടിട്ടുണ്ട്. ഈ കൃത്രിമനഗരത്തിലൂടെയാണ് ശ്രീനിവാസന്‍ നടിച്ച സൂപ്പര്‍ സ്റ്റാര്‍ സരോജ്കുമാര്‍ 'കരളിന്റെ കരളേ' എന്ന പാട്ടുപാടി കാമുകിയെ പിന്‍തുടര്‍ന്നത്. മോഹന്‍ലാലിന്റെ രൂപത്തില്‍ ഉദയഭാനു എന്ന സംവിധായകന്‍ കൈയിലൊരു സ്റ്റോറിബോര്‍ഡുമായി തലപുകഞ്ഞ് നടന്നത്. ഇവിടത്തെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ചെന്നൈ എക്‌സ്പ്രസ്സിലേക്ക് ഷാരൂഖ് ഖാന്‍ ചാടിക്കയറിയത്. തൊട്ടടുത്തുള്ള 'വിമാനത്താവള'ത്തില്‍ നിന്നാണ് രജനിയുടെ യന്തിരന്‍ വിദേശത്തേക്ക് വിമാനം കയറിയത്.

സിനിമകള്‍ ജനിക്കുന്ന ഫിലിം സിറ്റിയാണിത്. ഓരോ മൂലയിലും അദ്ഭുതത്തിന്റെ ക്ലൈമാക്‌സുകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിസ്മയ നഗരം. 2,000 ഏക്കറിലായി പരന്നുകിടക്കുന്ന ഈ നഗരം ഒരുവട്ടം ഒന്നു വെറുതെ കണ്ടുമടങ്ങാന്‍ മാത്രം ഒരു പകല്‍ മുഴുവന്‍ വേണം. പല സിനിമകളിലായി മിന്നിമറഞ്ഞ തെരുവും വീടുകളുമെല്ലാം അസ്സലിനെ വെല്ലുന്ന താജ്മഹല്‍ അടക്കമുള്ള കൃത്രിമനിര്‍മിതികളും കണ്ടുകഴിഞ്ഞപ്പോള്‍ ഒരാഗ്രഹം: ഈ ഫിലിംസിറ്റിയുടെ സ്രഷ്ടാവിനെ ഒന്നു കാണണം. ഒമ്പത് നിലയുള്ള അഡ്മിനിസ്‌ട്രേഷന്‍ ഓഫീസില്‍ ചെന്ന് ആവശ്യമറിയിച്ചു. പറ്റില്ലെന്നായി സെക്യൂരിറ്റിക്കാരന്‍. ഒടുവില്‍ മീഡിയാമാനേജര്‍ എ.വി റാവു സഹായത്തിനെത്തി. അങ്ങനെ മാതൃഭൂമിക്കുവേണ്ടി ഫിലിം സിറ്റിയുടെ മുതലാളിയെ അഭിമുഖം നടത്താന്‍ കഴിഞ്ഞു.

വിദേശമാര്‍ബിളില്‍ തീര്‍ത്ത ഓഫീസ് മുറിയില്‍ സ്വര്‍ണസിംഹാസനത്തില്‍ ഇരിക്കുന്നു സാക്ഷാല്‍ റാമോജിറാവു!.
പത്രപ്രവര്‍ത്തകനാണെന്നു പറഞ്ഞപ്പോള്‍ പ്രത്യേകിച്ച് തിളക്കമൊന്നും കണ്ണില്‍ കണ്ടില്ല. പക്ഷേ, ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടിതന്നു. ഓര്‍മകളുടെ ഫിലിംറോള്‍ ചുറ്റഴിഞ്ഞുവന്നു.

ഫ്ലാഷ് ബാക്കില്‍ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ ഗ്രാമം. അവിടത്തെ ഒരു കര്‍ഷക കുടുംബത്തിലെ മൂന്നു മക്കളില്‍ ഇളയവനായി റാമോജി എന്നൊരു ബാലന്‍. അച്ഛനമ്മമാര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ കഴിഞ്ഞ് എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഉണ്ടായ മകന്‍. അവന്‍ അഞ്ചുകിലോമീറ്റര്‍ അപ്പുറത്തുള്ള 'ടാക്കീസി'ലേക്ക് ദിവസവും സൈക്കിള്‍ ചവിട്ടി പോകും. ഇരുട്ടുമുറിയില്‍ വലിച്ചുകെട്ടിയ ആ വെള്ളത്തുണിയില്‍ നിഴലും നിറങ്ങളും ചേര്‍ന്നു പറയുന്ന കഥകള്‍ കണ്ട് ആവേശംകൊള്ളും. അധ്വാനിച്ചു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് സിനിമയ്ക്കുവേണ്ടി ചെലവഴിക്കുന്ന ഗ്രാമീണര്‍. അകത്ത് ചലച്ചിത്രം ഓടുന്നു; കൗണ്ടറില്‍ പണം കുമിയുന്നു...
റാമോജി മുതിര്‍ന്നപ്പോള്‍ മാര്‍ഗദര്‍ശി എന്നപേരില്‍ ഒരു ചിട്ടിക്കമ്പനി തുടങ്ങി.

അത് വളര്‍ന്നുതഴച്ചു. നിര്‍ധനരായ കര്‍ഷകര്‍ വായ്പയെടുത്ത ലക്ഷക്കണക്കിന് രൂപ താന്‍ എഴുതിത്തള്ളിയിട്ടുണ്ടെന്ന് റാമോജി പറയുമ്പോഴാണ് 'മാര്‍ഗദര്‍ശി'യെന്ന പേരിന്റെ വ്യാപ്തി അറിയുക. ചിട്ടിക്കമ്പനിയില്‍നിന്നുണ്ടാക്കിയ ലാഭവുമായി അദ്ദേഹം 'ഉഷാകിരണ്‍ മൂവീസ്' എന്ന സിനിമാക്കമ്പനി തുടങ്ങി. ആ ബാനറില്‍ തുടര്‍ച്ചയായി 85 സിനിമകള്‍ ജനിച്ചു. സിനിമയുടെ ടൈറ്റിലുകള്‍ക്കൊപ്പം പ്രൊഡ്യൂസ്ഡ് ബൈ റാമോജിറാവു എന്ന് സ്‌ക്രീനില്‍ തെളിഞ്ഞുകൊണ്ടേ ഇരുന്നു. സിനിമയ്ക്ക് ഒരു ഗുണമുണ്ട്. അത് കലാകാരന്മാരെ മാത്രമല്ല, പണക്കാരെയും പ്രശസ്തരാക്കുന്നു. അദ്ദേഹം പിന്നീട് 'ഈനാടു' എന്ന തെലുങ്ക് പത്രവും തുടങ്ങി. 18 ലക്ഷം കോപ്പി അടിക്കുന്ന 'ഈനാടു' വിന്റെ ചീഫ് എഡിറ്ററായും ഇന്ന് റാമോജി തെളിഞ്ഞുനില്ക്കുന്നു.

ഫിലിംസിറ്റിയിലെ മലമുകളിലെ ബംഗ്ലാവില്‍ റാമോജിയുടെ മുറിയില്‍ എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് വെളിച്ചം തെളിയും. അപ്പോഴേക്കും 'ഈ നാടു' പത്രത്തിന്റെ 27 എഡിഷനുകളും മുറിയിലെത്തിയിട്ടുണ്ടാവും. പുലര്‍ച്ചെ നാലു മണിക്ക് പത്രവായന നിര്‍ബന്ധം.
അദ്ഭുതത്തോടെ ചോദിച്ചു: ഈ 76-ാം വയസ്സിലും...?
മറുപടി ഇങ്ങനെ: ''എന്റെ പത്രം നാട്ടുകാര്‍ വായിക്കുന്നതിനുമുമ്പ് എനിക്ക് വായിക്കണം എന്ന ആഗ്രഹമുണ്ട്. എന്റെ മരണംവരെ അത് ഞാന്‍ നിറവേറ്റും''.
പ്രിയ ഫുഡ്‌സ്, ഡോള്‍ഫിന്‍ ഹോട്ടല്‍ ഗ്രൂപ്പ്, ഇ.ടി.വി... റാവുവിന്റെ ബിസിനസ് സാമ്രാജ്യം വലുതായിക്കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഫിലിം സിറ്റി എന്ന ആശയത്തിനു പിന്നില്‍ താനനുഭവിച്ച ചില വിഷമതകളാണ് കാരണമെന്ന് അദ്ദേഹം പറയുന്നു. സിനിമാ നിര്‍മാതാവെന്ന നിലയില്‍ ഷൂട്ടിങ്ങിനിടയില്‍ നൂറുകാര്യങ്ങള്‍ക്കായുള്ള ഓട്ടം. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് യൂണിറ്റിനെ പറിച്ചുനടുമ്പോഴുള്ള സാമ്പത്തികച്ചെലവ്.
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Special Movie News - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger